Tuesday, August 22, 2006

വാസുദേവന്‍ വാഴുമിടങ്ങള്‍

കലിയുഗത്തില്‍ ശ്രീപരമേശ്വരന്റെ ഉഗ്രകോപത്താല്‍ ജീവിതം ദു:സ്സഹമാകുമെന്നും മഹാദേവന്റെ കോപഗ്നിയില്‍ നിന്നും ആശ്വാസം പകരാന്‍ നാരായണാലയങ്ങള്‍ ഉണ്ടാകണമെന്നും മുനിമാര്‍ മഹാവിഷ്ണുവിനോട്‌ അപേക്ഷിച്ചു.അതു പ്രകാരം മഹാവിഷ്ണു 27 സാളഗ്രാമങ്ങള്‍ ഗരുഡന്റെ കയ്യില്‍ കൊടുത്തിട്ട്‌,അവ ധര്‍മ്മക്ഷയം സംഭവിക്കുമിടങ്ങളില്‍ കൊണ്ടു ചെന്നിടാന്‍ പറഞ്ഞു. ആ സാളഗ്രാമങ്ങള്‍ വീഴുന്ന സ്ഥലങ്ങളില്‍ നാരായണാലയങ്ങള്‍ ഉണ്ടാകുമെന്നും അങ്ങനെ ധര്‍മ്മം പരിപാലിക്കപ്പെടുമെന്നും മുനിമാര്‍ക്ക്‌ ഉറപ്പു നല്‍കുകയും ചെയ്തു. ധര്‍മം പരിപാലിക്കപ്പെട്ടാല്‍ മഹാദേവന്റെ കോപത്തിന്‌ ശമനമുണ്ടാകുമെന്നും മഹാവിഷ്ണു മുനിമാരോട്‌ പറഞ്ഞു.

അങ്ങനെ ആ സാളഗ്രാമങ്ങള്‍ വീണ ഇടങ്ങളില്‍ വിഷ്ണു ക്ഷേത്രങ്ങല്‍ ഉണ്ടായി. അങ്ങനെ ഉണ്ടായ ചില ക്ഷേത്രങ്ങളെ കുറിച്ച്‌ എഴുതാന്‍ എനിക്ക്‌ താല്‍പര്യം


ഒന്ന് : ശ്രീപദ്‌മനാഭ ക്ഷേത്രം


വില്ല്വമംഗലം സ്വാമിയാര്‍ ഒരു അതിപ്രധാനമായ പൂജ ചെയ്യുകയായിരുന്നു. അപ്പോള്‍ ഉണ്ണികൃഷ്ണന്‍ പതിയെ വന്ന് സ്വാമിയുടെ കണ്ണ്‍ പൊത്തി. സ്വാമിയാര്‍ക്ക്‌ ദേഷ്യം വന്നു.

'ഇതെന്താ ഉണ്ണി തോന്ന്യാസം കാണിക്കുന്നത്‌. ഞാന്‍ ഇവിടെ മനസ്സ്‌ കേന്ദ്രീകരിച്ച്‌ ധ്യാനിക്കുന്നത്‌ കണ്ടില്ലെ? അതിനിടയിലാണോ കളിതമാശ' എന്നും പറഞ്ഞ്‌ പുറം കൈ കൊണ്ട്‌ തട്ടി മാറ്റി

ഉണ്ണികൃഷ്ണന്‌ ദേഷ്യം വന്നു

'വില്ല്വമംഗലത്തിനെ എന്നെ അത്രയ്ക്ക്‌ വേണ്ടാതായോ? അത്രയ്ക്ക്‌ വേണ്ടാതായവരെ അല്ലേ പുറം കൈ കൊണ്ട്‌ തട്ടിമാറ്റുക. ഞാന്‍ പോകുകയാണ്‌.ഇനി എന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടിലേക്ക്‌ വന്നു കൊള്ളുക'

എന്നും പറഞ്ഞ്‌ ഉണ്ണികൃഷ്ണന്‍ അപ്രത്യക്ഷനായി.

സ്വാമിയാര്‍ക്ക്‌ ലോകം കീഴ്‌മേല്‍ മറിയും പോലെ തോന്നി

അയ്യോ കണ്ണാ ..പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ എന്തൊക്കെയോ പറഞ്ഞുവല്ലോ,എന്നോട്‌ പൊറുക്കണേ.

പക്ഷെ കൃഷ്ണന്‍ തിരിച്ച്‌ വന്നില്ല.

'ദേഹീ ദര്‍ശനം ശൌരേ'എന്നു വിളിച്ച്‌ കരഞ്ഞു.. കണ്ണന്‌ എറ്റവും ഇഷ്ടമുള്ള കദളിപഴവും പഞ്ചസാരയും നേദിച്ചു. പക്ഷെ കണ്ണന്‍ മാത്രം വന്നില്ല

അനന്തരം സ്വാമിയാര്‍ കണ്ണനെ അന്വേഷിച്ചിറങ്ങി.
എവിടേയാണ്‌ ഈ അനന്തന്‍കാട്‌?
പലരോടും ചോദിച്ചു. ആര്‍ക്കും അറിയില്ല
ദിവസങ്ങളോളം സഞ്ചരിച്ചു. കണ്ടെത്താനായില്ല.

അവസാനം ക്ഷീണിച്ച്‌ അവശനായി ഒരു കാട്ടുപ്രദേശത്ത്‌ എത്തി ചേര്‍ന്നു. അവിടെ ഒരു ചെറിയ കുടില്‍ കണ്ടു. അതിനുള്ളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ കലഹമാണ്‌

എനിക്ക്‌ വിശക്കുന്നു.വേഗം ഭക്ഷണം കൊണ്ടുവാ എന്ന് ഭര്‍ത്താവ്‌

മോന്തിയാകുമ്പോള്‍ ഒരു കിഴി നെല്ലുമായി വരും. ഈ പറയുന്ന നേരം കൊണ്ട്‌ അത്‌ വറത്ത്‌ കുത്തി അരി ആക്കി ചോറുണ്ടാക്കി തരാന്‍ ഞാന്‍ എന്താ പാക്കനാരുടെ പറയി ആണൊ? എന്ന് ഭാര്യ

നിന്നെ കൊണ്ടാവില്ലെങ്കില്‍ ഞാന്‍ ഇതൊക്കെ വാരി എടുത്ത്‌ ദേ ആ കാണുന്ന അനന്തന്‍കാട്ടിലേക്കെറിയും

അപ്പോള്‍ വില്ല്വമംഗലത്തിന്‌ മനസ്സിലായി മുന്‍പില്‍ കാണുന്നതാണ്‌ അനന്തന്‍കാട്‌

പെട്ടന്ന് ഒരു ഇടിവാള്‍ മിന്നി.അതിന്റെ വെളിച്ചത്തില്‍ സ്വാമിയാര്‍ കണ്ടു,
ഒരു ഇരിപ്പ മരത്തിന്‍ ചുവട്ടില്‍...
അനന്തനെ പള്ളിമെത്തയാക്കി കൊടുകൈ കുത്തി കിടക്കുന്ന വൈകുണ്ഠപുരനാഥന്‍

കാല്‍ക്കല്‍ ഭൂമിദേവിയുണ്ട്‌
തലയ്ക്കല്‍ ലക്ഷ്മീദേവിയുണ്ട്‌

ഞൊടിയിടയില്‍ ആ ദൃശ്യം മറഞ്ഞു.
ആ സ്ഥാനത്ത്‌ ഒരു ഉപനയത്തുണ്ണി
മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍
ഉണ്ണി കുടവയറില്‍ ഒട്ടി കിടക്കുന്ന പൂണൂല്‍

എന്താ വില്വമംഗലം മിഴിച്ച്‌ നോക്കണെ? നാം വീട്ടില്‍ കാണും അങ്ങോട്ട്‌ വന്നോളുക എന്നും പറഞ്ഞ്‌ അപ്രത്യക്ഷമായി

അനന്തന്‍ കിടന്നിടത്ത്‌ നിന്ന് സ്വാമിയാര്‍ ഒരു സാളഗ്രാമം കണ്ടെത്തി. ആ ഇരിപ്പ മരത്തിന്‍ ചുവട്ടില്‍ വില്ല്വമംഗലം സ്വാമിയാര്‍ പ്രതിഷ്ഠ നടത്തി..അനന്തശയനരൂപത്തിലുള്ളതിനാല്‍ അനന്തപദ്‌മനാഭന്‍ എന്ന പേരില്‍ പിന്നീട്‌ അറിയപ്പെട്ടു.

(കടപ്പാട്‌ : വില്ല്വമംഗലം സ്വാമി എന്ന പുസ്തകത്തോട്‌)

5 comments:

Sivadas said...
This comment has been removed by a blog administrator.
ലിഡിയ said...

ഇത് നല്ലൊരു അറിവാണ്. കൂടുതല്‍ പ്രതീക്ഷിക്കുന്നു..

-പാര്‍വതി.

രാജ് said...

വ്യത്യസ്തത മുഖമുദ്രയാക്കുവാന്‍ തീരുമാനിച്ചല്ലേ :) നല്ല എഴുത്തു്. ഈയിടെയായി വായിക്കുവാന്‍ സമയം കിട്ടുന്നില്ല, കിട്ടുന്ന മുറയ്ക്കനുസരിച്ചു പതിയെ വന്നു വായിച്ചുകൊള്ളാം.

Anonymous said...

അതെ ഈ ടെമ്പ്ലേറ്റില്‍ എനിക്ക് വായിച്ചെടുക്കാന്‍ ഭയങ്കര പ്രയാസം. ലൈറ്റ് ബാക്ഗ്രൌണ്ടും ഡാര്‍ക്ക് ലെറ്റേര്‍സുമാണ് കമ്പ്യൂട്ടര്‍ സ്കീനില്‍ നല്ലതെന്ന് എനിക്ക് തോന്നുന്നു. അതോ വയസ്സായി എനിക്ക് വെള്ളെഴുത്ത് വന്നതോ?

56 വയസ്സൊക്കെ ഒരു വയസ്സാണൊ ഈ കാലത്ത്?

Anonymous said...

test