Monday, August 21, 2006

സാകേതിലെ സര്‍ദാര്‍ണി

അന്ന് ജീവിതം യൌവനാരംഭഘട്ടത്തിലായിരുന്നു.

ഓര്‍മ്മിപ്പിക്കത്തക്കതായി അധികം ഒന്നും ബാക്കി വെയ്ക്കാതെ(ക്യംപസ്സ്‌ ഒഴിച്ച്‌) ബാല്യ കൌമാരങ്ങള്‍ കടന്ന്പോയ്ക്കഴിഞ്ഞിരുന്നു.

മഹാനഗരത്തിലെത്തുന്ന അസംഖ്യം തൊഴിലന്വേഷകരില്‍ ഒരാളായി ന്യുഡെല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ദിനംപ്രതി ശോഷിച്ച്‌ വരുന്ന പോക്കറ്റും ശരീരവും..

വൈകുന്നേരങ്ങളില്‍ അന്വേഷണം അവസാനിപ്പിച്ച്‌ കൂടണയും മുന്‍പ്‌ രാത്രി ഭക്ഷണം കഴിച്ചിരുന്നത്‌ റോഡരികില്‍ ഉള്ള സര്‍ദാര്‍ണിയുടെ ഡാബയില്‍ നിന്നായിരുന്നു. ഡാബ എന്ന് പേര്‌ മാത്രമേ ഒള്ളു. ഇരിക്കാന്‍ ഇടമൊന്നുമില്ല. സര്‍ദാര്‍ണി നിലത്തിരുന്ന് ഒരു അടുപ്പില്‍ ചപ്പാത്തി ചുട്ടെടുക്കും.ഒരു വലിയ കലം നിറയെ പരിപ്പ്‌ കറിയും മറ്റൊരു കലം നിറയെ ഉരുളക്കിഴങ്ങ്‌ കറിയും തയ്യാറാക്കി വെച്ചിട്ടുണ്ടാകും.

സര്‍ദാര്‍ണിയുടെ ഡാബയില്‍ മറ്റൊരു സാധനം കൂടെ കിട്ടും.
നന്നായി അറിയുന്നവര്‍ക്ക്‌ മാത്രം.
ആട്ടിന്‍പാലില്‍ കഞ്ചാവ്‌ കിഴി കെട്ടി,ആ കിഴി പുറത്തെടുത്ത്‌ പിഴിഞ്ഞ്‌ ഒരു ഗ്ലാസില്‍ നിറച്ച്‌ കൊടുക്കും.

അതാണ്‌ ഭാംഗ്‌

അത്‌ കുടിച്ചാല്‍ സ്വര്‍ഗ്ഗം കാണും

ഒരു തവണയെ ജീവിതത്തില്‍ അതു കുടിക്കാന്‍ പറ്റിയൊള്ളു.

ദില്ലിയില്‍ എത്തിയ ശേഷം പരിചയപ്പെട്ട മുഹമ്മദ്‌ സലീം എന്ന സുഹൃത്താണ്‌ എന്നെ ഭാംഗ്‌ കഴിക്കന്‍ പ്രേരിപ്പിച്ചത്‌.സര്‍ദാര്‍ണി മനസ്സില്ലാമനസ്സോടെയാണ്‌ തന്നത്‌. പകുതിയെ കുടിക്കാന്‍ പറ്റിയൊള്ളു. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത വിധം പരവശനായി. നടക്കാന്‍ പറ്റാതെ അവിടെ തന്നെ കിടന്നു. ഇത്‌ കണ്ട്‌ ഭയന്ന മുഹമ്മദ്‌ സലീം എങ്ങോട്ടോ ഓടിപോയി. സര്‍ദാര്‍ണിയാണ്‌ താങ്ങി പിടിച്ച്‌ എന്നെ താമസസ്ഥലത്ത്‌ എത്തിച്ചത്‌.

പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നത്‌ വാതിലില്‍ തുടരെ തുടരെ ഉള്ള മുട്ട്‌ കേട്ടിട്ടാണ്‌.വാതില്‍ തുറന്നപ്പോള്‍ മുന്‍പില്‍ സര്‍ദാര്‍ണി.
ബേട്ടാ നീ എന്റെ കൂടെ വരണം ഇപ്പോള്‍തന്നെ.
എവിടേക്ക്‌?
അതൊക്കെ പറയാം. നീ പെട്ടന്ന് വാ
മാതാജി എനിക്കൊന്ന് കുളിക്കണം
ശരി വേഗമാകട്ടെ.. സര്‍ദാര്‍ണി കാത്തിരുന്നു.
കുളികഴിഞ്ഞ്‌ ഞാന്‍ അവരുടെ കൂടെ പുറത്തിറങ്ങി.എങ്ങൊട്ടാണെന്നോ എന്തിനാണെന്നോ ഒന്നും പറഞ്ഞില്ല. എത്തിയത്‌ ബംഗളാ ഗുരുദ്വാരയിലായിരുന്നു. രണ്ട്‌ താടിക്കാര്‍ ഗുരുപ്രതീകത്തില്‍ വെഞ്ചാമരം വീശുന്നുണ്ടായിരുന്നു.
'പ്രതിജ്ഞ ചെയ്യ്‌'
'എന്ത്‌ പ്രതിജ്ഞ?'
'ഇനി ജീവിതത്തില്‍ ഒരിക്കലും ഭാംഗ്‌ കുടിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യ്‌'
അങ്ങനെ ചെയ്യുകയേ എനിക്ക്‌ നിവൃത്തിയുണ്ടായിരുന്നൊള്ളു. അതോടെ അവര്‍ ഭാംഗ്‌ വില്‍പന നിറുത്തി..

വര്‍ഷങ്ങള്‍ക്‌ക്‍ശേഷം ഒരു നാള്‍ ജോലി സംബന്ധമായി ദില്ലിയില്‍ പോയതായിരുന്നു. തിരിച്ച്‌ വരാനുള്ള വിമാനം രണ്ട്‌ മണിക്കൂര്‍ വൈകും എന്ന് അറിഞ്ഞു. സാകേതില്‍ ഒന്ന് പോയാലൊ എന്ന് മനസ്സ്‌ പറഞ്ഞു. ഒരു ടാക്സി പിടിച്ച്‌ അവിടെ എത്തി. പഴയ ഡാബ ഇപ്പോള്‍ അവിടെ ഇല്ല. പരിചയമുള്ള ഒരു പാന്‍കടക്കാരനോട്‌ സര്‍ദാര്‍ണിയെകുറിച്ച്‌ ചോദിച്ചു.

അവരുടെ മക്കള്‍ അംബാലയില്‍ നിന്നും വന്ന് അവരെ കൂട്ടിക്കൊണ്ട്‌ പോയി എന്നു പറഞ്ഞു അയാള്‍. വര്‍ഷങ്ങളോളം മക്കളുടെ കണ്ണ്‍വെട്ടിച്ച്‌ ജീവിക്കുകയായിരുന്നുവത്രെ ആ അമ്മ.

2 comments:

bodhappayi said...

തഥാഗതാ... നല്ലൊരു ഓര്‍മ്മക്കുറിപ്പ്... :)

ദിവാസ്വപ്നം said...

നന്നായിട്ടുണ്ട്...