Tuesday, November 04, 2014

സിൽ‌വിയയെ എങ്ങനെ പ്രണയിക്കാതിരിക്കും??


കഥകളെഴുതാൻ കഴിയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു..... കൌമാരവും യൌവ്വനവും കരിന്തിരി കത്തിയൊടുങ്ങുകയും വാർദ്ധക്യം പടി കയറി വരുന്നത് കാണുകയും ചെയ്യുന്ന ഈ മദ്ധ്യവയസ്സിൽ വീണ്ടുമൊരു കഥയെഴുതാൻ മനസ്സ് കേഴുന്നു... ശ്രമിക്കാം.. ശ്രമിക്കുന്നു....

മുൻപ് എഴുതിയ കഥകളത്രയും സത്യസന്ധങ്ങളായ അനുഭവങ്ങളുടെ ആവിഷ്കാരങ്ങളായിരുന്നു..... ഇതും അതു തന്നെ... ഒട്ടും അതിശയോക്തിയില്ല...


സിൽ‌വിയയുടെ കഥ..



Hey man Je ziet er erg sterk .. kunnen we een lange en wederzijds bevredigende nacht ??
(Hey man You looks very strong.. can we have a long and mutually satisfying night??)


സ്ഥലം : ബെൽജിയത്തിലെ ബ്രസ്സത്സ്.. സമയം രാത്രി 8 മണി.. റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ പതിനൊന്നാം ചത്വരം....
അവളുടെ ഉഛാരണം കേട്ടപ്പോൾ നല്ല പരിചയം തോന്നി... എവിടേയൊ കേട്ട് മറന്ന ഭാഷ.... എവിടെയായിരിക്കാം????

അപ്പോഴാണ് ചെന്നൈ ഓഫീസിലെ ഇളങ്കോവന്റെ ഫോൺ.. 10 മിനുട്ട് സംസാരം....

“സാർ നീങ്കെ തമിൾ‌നാടാ“

ഞെട്ടി പോയി...

“അല്ലമ്മാ..പാലക്കാട്”

“അയ്യൊ പാലക്കാടാ... നാൻ ഉങ്കെ പക്കത്തെ ഊരുക്കാരി.. മധുക്കരൈ”


എന്റെ ശരീരത്തിലെ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്നു.. ഞാൻ അവളെ ഒന്ന് ശരിക്കും നോക്കി..


അതിസുന്ദരി... 30-35 വയസ്സ് തോന്നിക്കും... അൽ‌പ്പം കറുപ്പ് നിറമെങ്കിലും അമേസിങ് ഫീച്ഛേർസ്...


“നീങ്കെ ഇങ്കെ”??? തുപ്പൽ വറ്റിയ തൊണ്ടകൊണ്ട് ഞാൻ ചോദിച്ചു..


“പെരിയ കഥൈ.. വിട്ടുടുങ്കൈ.. ഇങ്കെ ശുത്താതിങ്കെ.. തിരുമ്പി പോങ്കെ”


“എത്രയാ നിങ്ങളുടെ രേറ്റ്”?


“വിടുങ്കെ സാർ.. നീങ്കെ പോയിടുങ്കെ”


“ശൊല്ലമ്മ”


“സാർ 100 യൂറൊ..ടിപ്സ് തനി” (ബെം‌ഗളൂരുവിലെ ഗണപതി കോവിലിൽ ഹോമം നടത്താനുള്ള ചാർജ്ജ് പറഞ്ഞ സ്വാമിയെ ഓർത്തു..ഹോമത്തുക്ക് 2500 രൂപ ദക്ഷിണ തനി..ഉങ്ക ഇഷ്ടം)


“ശരി.. വാങ്കൊ”


നിർബന്ധിക്കേണ്ടി വന്നു.. അവളൂടെ കുടസ്സ് മുറിയിലെത്താൻ.. കഷ്ടം തോന്നി.. ഒരു ചെറിയ മുറി..ഒരു കട്ടിൽ ഒരു അറ്റാച്ച്‌ഡ് ബാത്ത് റൂം..
അവൾ പുലമ്പി കൊണ്ടേയിരുന്നു.. “സാർ ഇതെല്ലാ നല്ലയില്ലെ.. നീങ്കെ ഇതെല്ലാ പണ്ണക്കൂടാത്”...


എന്താ നിങ്ങളുടെ പേർ?
“ സാർ.. ശരിയാന പേര് ശെൽ‌വി ആനാൽ ഇങ്കെ സിൽ‌വിയ”

ടെൽ മി എബൌട്ട് യു.. ഞാൻ കർക്കശക്കാരനായി..


അനന്തരം ശെൽ‌വി അവളുടെ കഥ പറഞ്ഞു....


മധുക്കരയിൽ പശ്ചിമഘട്ടത്തോട് തൊട്ട് നിൽക്കുന്ന ഒരു കാർഷിക ഗ്രാമം...

അപ്പ. അമ്മ. അക്ക... ഒരേക്കർ ചോളപ്പാടം അരയേക്കർ കരിമ്പ്... ജീവിതം ഓ കെ.. സമ്പന്നമല്ല ദരിദ്രവുമല്ല..
ദാവിണിയുടുത്ത് പി യു സി കോളേജിൽ ഒന്നാം വർഷം പഠിക്കുന്ന കാലം വരെ നന്നായി ഓർക്കുന്നു..


ഹോ അന്ത ടൈം ബെസ്റ്റ് ടൈം സാർ.. സില നാൾ കോയമ്പത്തൂരിലെ ടാകീസിൽ..

 സില നാൾ വാളയാറിലെ ടാക്കീസിൽ മലയാള പടം പാക്കാൻ,,
അപ്പ കൂട്ടി കൊണ്ട് പോകും.. ഞാനും അമ്മാവും അക്കാവും പോകും..തിരുമ്പി വരുമ്പോൾ പൊറോട്ട കോളിക്കറി വാങ്ങി തരും..

അക്കായെ ഗോപിചെട്ടിപ്പാളയത്തെ ഒരാൾ കല്യാണം കഴിച്ചു. അക്കാ പോയതോടെ ഒറ്റക്കായി.. ആനാൽ സാർ കോളേജിലെ സ്ട്രൈക്ക് ക്കെല്ലാം ഞാൻ ആയിരുന്നു മുൻപിൽ.. എന്തു പറയാൻ.. സന്തോഷം അധിക കാലം നീണ്ടില്ല... കാലത്തിന്റെ കറുത്ത തുരുത്തിലേക്ക് അപ്പാ നടന്നകന്നു... ഇദയവ്യാധി..


പിന്നീട് കുറച്ച് കാലം അമ്മാ നിലമൊക്കെ നോക്കി നടന്നു.. നടത്താനാവതായപ്പോൾ ഊരിലെ പെരിയ കൌണ്ടർക്ക് വിറ്റു.. സ്ഥലം മാത്രമല്ല അമ്മയെ തന്നേയും.. കൌണ്ടറുടെ ചിന്നവീടായി ഞങ്ങളുടെ സ്നേഹവീട്....


ചെന്നൈയിൽ എനിക്കൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു ഒരു നാൾ കൌണ്ടർ. ഒരു കമ്പനിയിൽ കമ്പ്യ്യൂട്ടർ ഓപ്പറേറ്റർ..
നാൻ കൊഞ്ചം കമ്പ്യൂട്ടെരല്ല കത്തിയിരുന്തു സാർ അതുക്കുള്ളൈ..


ചെന്നൈയിൽ എത്തി ജോലിക്ക് ചെർന്നു.. ഒരു വാരത്തുക്കുള്ളെ മാനേജെർ പറഞ്ഞു.ശെൽ‌വി നിനക്ക യൂറോപ്പിലെ ആംസ്റ്റർഡാമിൽ ഉള്ള നമ്മുടെ ബ്രാഞ്ചിലേക്ക് ട്രാൻസ‌റായിരിക്കുന്നു”.. എനിക്ക് സന്തോഷം തോന്നി.. അക്കാവെ കൂപ്പിട്ട് പറഞ്ഞു. അമ്മയോടൊ കൌണ്ടറോടൊ പറഞ്ഞില്ല..


നീണ്ട വിമാന യാത്രകൾക്കൊടുവിൽ ഹോളണ്ടിലെ ആസ്റ്റെർഡാമിൽ..
അവിടെ എത്തിയ ദിവസം തന്നെ എനിക്ക് പുറിഞ്ചു പോച്ച്.. എന്നെ വിറ്റിരിക്കുന്നു എന്ന്...

ഒന്നിനേയും എതിർക്കാൻ ശ്രമിച്ചില്ല,.. അശ്ലീലമായി കീഴടങ്ങി...

ബി എ ഇംഗ്ലീഷിനു ചേരണം പിന്നെ എം എ ക്ക് ഭാരതിയാർ യൂനിവേർസിറ്റിയിൽ ചേരണം പിന്നെ റിസർച്ച് ചെയ്യണം.. പിന്നെ കോളേജ് വാധ്യാരാകണം..പ്രൊഫസറാകണം.. പ്രിൻസിപ്പാലാകണം.....

ഒരു ബെൽജിയം കാരി അതിസാഹസികമായി ആംസ്റ്റർഡാം തെരുവിൽ നിന്ന് കടത്തി കൊണ്ട് വന്നു.. ഇവിടെ എത്തിച്ചു.... ഇപ്പോൾ പത്ത് വർഷമായി സാർ..


അക്കാവുക്ക് ഒടമ്പ് ശരിയില്ലേ.. വെസ്ടേൺ യൂണിയൻ വഴി 3 ലച്ചം രൂപ അയച്ച് കൊടുത്തു.. മാസത്തിൽ ഒരു നാൾ ഞാൻ ഫോൺ ചെയ്യും.. പരിഭവങ്ങൾ കേൾക്കും.. ഒരു സായിപ്പിനെ കല്യാണം കഴിച്ച് ഞാൻ ഇവിടെ സുഖമായി വാഴുകയാണെന്നാ അക്കാ മനസ്സിലാക്കിയിരിക്കുന്നത്”


“ഞാൻ തന്നെ ഇവിടെ നിന്ന് കടത്തി കൊണ്ട് പോയി നാട്ടിൽ എത്തിക്കെട്ടേ”


വേണ്ടാ സാർ.. നിങ്ങൾക്ക് അതിനു കഴിയില്ല. ഇനി കഴിഞ്ഞാൽ തന്നെ നാട്ടിൽ ഇതിലും ക്രൂരമായ അനുഭവങ്ങളാണ് എന്നെ കാത്തിരിക്കുന്നത്.. അതു കൊണ്ട് വിട്ടുടിങ്കെ സാർ..


“സാർ അന്ത 100 യൂറൊ...

200 യൂറൊ എടുത്ത് കൊടുത്തു....

ഇന്നേരമത്രയും ഞാനും അവളും തമ്മില്‍ നാലടി അകലം പാലിച്ചാണിരുന്നിരുന്നത്

സാർ

ശൊല്ലമ്മ

നാൻ ഉങ്കൾക്ക് ഒരു കിസ്സ് കൊടുക്കട്ടുമാ

ഉം.. താ...

കവിളിൽ അവളൂടെ മൃദു ചുംബനത്തിന്റെ നനവും പേറി ബ്രസ്സത്സിന്റെ തെരുവുകളിലൂടെ ഞാൻ ഓടി ഓടി എന്റെ ഹോട്ടെലിൽ എത്തി.......


പിറ്റേന്ന് അതികാലത്ത് യൂറോ സ്റ്റാറിൽ ലണ്ടൻ നഗരത്തിൽ എത്തും വരെ ശെൽ‌വിയുടെ ചുംബനത്തിന്റെ ഉഷ്മളത വിട്ടു പോയില്ല.

തിരിച്ച്ച് ബൊംബൈ വഴി കോയമ്പത്തൂർ എയർ‌പോർട്ടിൽ ഇറങ്ങി ടാക്സി പിടിച്ച് നാട്ടിലേക്ക് പോകും വഴി മധുക്കര എത്തിയപ്പോൾ ഡ്രൈവറോട് കാറ് നിറുത്താൻ പറഞ്ഞു.. ഒരു പെട്ടിക്കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങി.. ഒരു കൊല്ലമായി സിഗരറ്റ് വലി നിറുത്തിയിരുന്ന ഞാൻ മൂന്നാലു പുക ആഞ്ഞു വലിച്ചു ചുമച്ചു....


പ്രിയപ്പെട്ട നാടെ.. നിന്റെ ഒരു പുത്രിയെ ഞാൻ കണ്ടു.......


അതിവേഗം ഓടിക്കു എന്ന് ഡ്രൈവറോട് ആക്രോശിച്ച് കൊണ്ട് പിൻ സീറ്റിൽ ഇരുന്ന് ഞാൻ എന്റെ ഫോണിൽ കണ്ട മിസ്‌ഡ് കാളുകളെ തിരിച്ച് വിളിക്കാൻ തുടങ്ങി


3 comments:

ഇട്ടിമാളു അഗ്നിമിത്ര said...

കഥയാണിത്‌ ജീവിതം ..

PrAsAd said...

നാടകമേ ഉലകം !

അസ്സലായിരിക്കണൂ !

റോസാപ്പൂക്കള്‍ said...

2006 മുതൽ എഴുതുന്ന ഈ ബ്ലോഗറെയും ബ്ലോഗിനെയും ഞാൻ ഇപ്പോഴാണല്ലോ കാണുന്നത്. നല്ലൊരു കഥ വായിക്കാനായതിൽ അതിയായ സന്തോഷം.