Sunday, January 11, 2009

സ്വപ്നങ്ങളും അൽ‌കെമിസ്റ്റും



നിധി അന്വേഷിച്ച് പോകുന്ന സാന്റിയാഗൊ എന്ന ആട്ടിടയന്റെ കഥ ഒറ്റയിരുപ്പിൽ ഒരു പുനർ‌വായന നടത്തിയപ്പോഴാണ്, തീക്ഷ്ണ സ്വപ്നങ്ങൾ മനുഷ്യനെ നയിച്ചേക്കാവുന്ന ആകുലതകളെ പറ്റി വീണ്ടുമോർത്തത്.സേനയോരുഭയോർമദ്ധ്യേ നിൽക്കുന്ന ചിന്തകൾക്ക് ഉത്തരമന്വേഷിച്ച് ചെന്നെത്തുമായിരുന്നത് പലപ്പോഴും തെറ്റായ സങ്കേതങ്ങളിലാ‍യിരുന്നു എന്നതാണ് അൽകെമിസ്റ്റ് എനീക്ക് നൽകിയ പാഠം.

മരുഭൂമി ഒരുകാലത്ത്‌ സമുദ്രമായിരുന്നു എന്നത് രണ്ടാം പാഠം

എല്ലാ അന്വേഷണങ്ങളും തുടങ്ങുന്നത്,തുടക്കക്കാരന്റെ ഭാഗ്യത്തിനാലാണെന്നും എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നത് വിജയി അതികഠിനമായി പരീക്ഷിക്കപ്പെട്ടു കഴിയുമ്പോഴാണെന്ന് മറ്റൊരു പാഠം

അന്റാലൂസിയക്കാരൻ ആട്ടിടയൻ സാന്റിയാഗൊ ചെമ്മരിയാട്ടിൻ രോമക്കച്ചവടക്കാരന്റെ മകളിൽ ഭ്രമിച്ച്,അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി,നിധി തേടി പിരമിഡുകളെ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ അയാളുടെ പിതാവ് പറയുന്ന ഒരു വാചകമുണ്ട്
"Travel the world until you see that our castle is the greatest, and our women the most beautiful"

മെക്കയിലേക്ക് പോകാൻ കടുത്ത ആഗ്രഹമുണ്ടായിട്ടും പോകില്ലെന്ന് തീരുമാനിച്ച ഗ്ലാസ് വ്യാപാരിയും,അൽ‌കെമിസ്റ്റിനെ കാണാനായി മരുഭൂമിയത്രയും താണ്ടാൻ സാഹസപ്പെട്ട ഇംഗ്ലീഷ്കാരനും യാത്രക്കിടയിൽ കണ്ടുമുട്ടുന്ന അവധൂതർമാത്രം.

എന്താണപ്പോൾ സത്യമായത്? സത്യമായത് അൽ‌കെമിസ്റ്റ് മാത്രമാണോ?
മരുപ്പച്ചയിൽ വെച്ച് കണ്ട്മുട്ടിയ ഫാത്തിമ സത്യമല്ലെ?
കൊടുംകാറ്റായി മാറുന്ന സാന്റിയാഗൊ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്?

10 വർഷത്തിനു ശേഷം വീണ്ടും വായിച്ചപ്പോൾ എന്നിലെ ആകുലതകൾ വർദ്ധിച്ചതേയൊള്ളു..